ഇടതുസര്‍ക്കാര്‍ കേരളത്തെ അധോലോകത്തിന്റെ കൈയിലെത്തിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

ഇടതു സര്‍ക്കാര്‍ കേരളത്തെ അധോലോകത്തിന്റെ കൈയിലെത്തിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ പുതിയ അധോലോക വാര്‍ത്തകള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരുന്നത്. ഭയന്ന് ഓടീട്ട് കാര്യമില്ല. ഭരിക്കുന്ന കക്ഷികള്‍ നന്മ ചെയ്യാനാണ് ശ്രമിക്കേണ്ടത്. അതു ചെയ്യാത്തതിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയില്‍ ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കൊച്ചിയിലും കോട്ടയത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രി എത്തുന്ന വേദികള്‍ക്ക് സമീപവും ഗസ്റ്റ്ഹൗസിലും വന്‍പൊലീസ് സന്നാഹമാണ് അണിനിരന്നിരിക്കുന്നത്.

കോട്ടയത്ത് നിന്ന് മുഖ്യമന്ത്രി സഞ്ചരിച്ച പാതയില്‍ എല്ലായിടത്തും പൊലീസ് കാവല്‍ നിന്നു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. മുഖ്യമന്ത്രി വിശ്രമിച്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ഡി.സി.പിയുടെ നേതൃത്വത്തിലായിരുന്നു കാവല്‍ ഒരുക്കിയത്. എറണാകുളത്ത് കലൂരിലും, ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്. ഇതിന് ശേഷം മുഖ്യമന്ത്രി തൃശൂരിലെത്തി ഇന്ന് രാത്രി രാമനിലയത്തില്‍ തങ്ങും.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വര്‍ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര.