കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി, റോഡ് നികുതിയിലും ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ സബ്സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമാണിത്.

വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നിന്നു നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും. സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ക്കു കൂടി അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.) ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ രണ്ടു മാസത്തിനുള്ളില്‍ ഇറക്കും. പെട്രോള്‍, ഡീസല്‍ ഓട്ടോകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോയും വില്‍ക്കാനാണ് ശ്രമം. പരമാവധി 2.75 ലക്ഷം രൂപയ്ക്ക് നല്‍കിയേക്കും. ഒറ്റച്ചാര്‍ജിങ്ങില്‍ 100 കിലോമീറ്റര്‍ വരെ ഓടാനാവുന്നവയാണ് ആദ്യം ഇറക്കുക.