മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി; നാല് പേര്‍ അറസ്റ്റില്‍

ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. ഇവരുടെ കാമുകന്മാരെയും അറസ്റ്റ് ചെയ്തു.
പള്ളിക്കല്‍ സ്വദേശികളായ യുവതികളും വര്‍ക്കല രഘുനാഥപുരം സ്വദേശി ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് സ്വദേശി റിയാസ് (34) എന്നിവരുമാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തമിഴ്‌നാട് കുറ്റാലത്തെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഒരു യുവതിക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസ്സുള്ള മൂന്നു കുട്ടികളും മറ്റേ യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അറസ്റ്റിലായ ഷൈന്‍, റിയാസ് എന്നിവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത ഭര്‍തൃമതികളായ സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് ആഡംഭര ജീവിതം നയിക്കുന്നവരാണെന്നാണ് സൂചന. ഇവര്‍ യുവതികളെ വിട്ടു നല്‍കുന്നതിന് ഇവരുടെ ബന്ധുക്കളില്‍നിന്ന് രണ്ടു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു.

ഷൈനിന് എതിരെ ഏഴുകോണ്‍, ഏനാത്ത് സ്റ്റേഷനുകളിലും, റിയാസിനെതിരെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തന്‍കോട് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്ത് എസ്.ഐ സഹില്‍ എസ്, എസ്.പി.ഒ രാജീവ്, സി.പി. ഷമീര്‍, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.