'യു.ഡി.എഫ്- എല്‍.ഡി.എഫ് നേതാക്കളെല്ലാം ഇന്ന് ഐ.സി.യുവില്‍, ഇങ്ങനെ പോയാല്‍ ആശുപത്രികള്‍ നിറയും'; പരിഹാസവുമായി പി.സി ജോര്‍ജ്

കേരളത്തിലെ യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും നേതാക്കളെല്ലാം ഇന്ന് ഐസിയുവിലാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. യുഡിഎഫിലെ ഒരാള്‍ ആശുപത്രിയിലാണ്. മറ്റൊരാള്‍ ജയിലിലും ഇടതുപക്ഷത്താണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതിസന്ധിയില്‍. സിഎം രവീന്ദ്രന്‍ ഇപ്പോള്‍ആശുപത്രിയിലാണ്, താമസിയാതെ ശിവശങ്കരനും ആശുപത്രിയിലേക്ക് പോകും. ഇങ്ങനെ പോയാൽ ആശുപത്രികൾ നിറയുമെന്നും പിസി ജോര്‍ജ് പരിഹസിച്ചു.
കേരളത്തിലെ ഇരുമുന്നണികളുടേയും നിലവിലെ അവസ്ഥ രാഷ്ട്രീയ അപചയത്തെയാണ് കാണിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയാകും. സിഎം രവീന്ദ്രന്റെ ആരോഗ്യനിലയില്‍ വിശദമായ പരിശോധന വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയം മാത്രമല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു.
‘സിപിഎം എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ പങ്കില്ലാത്തവരാണെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് കുഴപ്പത്തിലാണ്. യുഡിഎഫ്- എല്‍ഡി എഫ് നേതാക്കളെല്ലാം ഇങ്ങനെ ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ ആശുപത്രികള്‍ നിറയും. രണ്ട് മുന്നണികളുടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണ് . ഇതെല്ലാം പൊതുരാഷ്ട്രീയത്തിന്റെ അപചയമാണ് കാണിക്കുന്നത്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്”; പിസി ജോര്‍ജ് പറഞ്ഞു.
കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തിയെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതും സത്യങ്ങളാണ്. ആ സത്യത്തില്‍ ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നു എന്നത് ഭീകരമായ സംഭവമാണ്. ഇ.ഡി ആരെയും ഉപദ്രവിക്കാതെയും പീഡിപ്പിക്കാതെയുമാണ് സത്യം കണ്ടെത്തുന്നത്. അതില്‍ കണ്ടെത്തിയ ചില കാര്യങ്ങളാണ് അവര്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതില്‍ ബാക്കിയുള്ളതു കൂടി നല്‍കുന്നതോടെ സത്യം പൂര്‍ണമായും പുറത്തു വരും. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതികളാകും. കേസ് മുഖ്യമന്ത്രി വരെയെത്തുമെന്നും ഭയമുണ്ട്. ഇത് രാഷ്ട്രീയവും തിരഞ്ഞെടുപ്പ് സ്റ്റണ്ടുമൊന്നുമല്ല, സത്യമായ കാര്യങ്ങളാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ വിഷയത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “”ഇബ്രാഹിംകുഞ്ഞിനെ ഈ ഗതികേടില്‍ കിടക്കുമ്പോള്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ വലിയ ദുഃഖമുണ്ട്. എന്നാല്‍ കമറുദ്ദീന്‍ അങ്ങനെയാണോ? എല്ലാ ജനങ്ങളേയും കളിപ്പിച്ചല്ലേ ജയിലില്‍ പോയി കിടക്കുന്നത്.””