ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല അല്‍പ്പസമയത്തിനകം; അണിചേരാന്‍ 70 ലക്ഷം പേരെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ഇടതുമുന്നണി തീര്‍ക്കുന്ന  മനുഷ്യമഹാശൃംഖല അല്‍പസമയത്തിനകം ആരംഭിക്കും. സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്.

വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് ഒരുക്കുന്ന മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിക്കാനാണ് മുന്നണി തീരുമാനം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ഉണ്ടാകുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

വൈകീട്ട്  നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങളും നടത്തും. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ളയും തെക്കേയറ്റത്ത് എം.എ. ബേബിയും അണിചേരും.

ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയില്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേരും. സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് ശൃംഖലയില്‍ ചേരുന്നുണ്ട്. മുസ്ലീം ലീഗിൽ നിന്നടക്കമുള്ള അണികൾ കക്ഷി രാഷ്ട്രീയത്തിനതീതമായി ചങ്ങലയിൽ കണ്ണിയാകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. മലപ്പുറത്ത് നിന്നും തരിഗാമി അണിചേരും.

കാസര്‍കോട്ടുനിന്ന് കോഴിക്കോട് രാമനാട്ടുകര വരെ ദേശീയപാതയിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. രാമനാട്ടുകരയില്‍നിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി വഴി തൃശ്ശൂരിലെത്തി കളിയിക്കാവിള വരെ വീണ്ടും ദേശീയപാതയിലാണ് മനുഷ്യമഹാശൃംഖല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തും. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രദേശിക ശൃംഖലയൊരുക്കും.