ജപ്തിയില്‍ മനംനൊന്ത് വയനാട്ടില്‍ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

ജപ്തിയെ തുടര്‍ന്ന് വയനാട് പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. പൂതാടി ഇരുളം മുണ്ടാട്ടുചുണ്ടയില്‍ ടോമി ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മുന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.

പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 10 വര്‍ഷം മുമ്പ് ടോമി 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. പലിശയും പിഴ പലിശയും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപയാണ് തിരിച്ചടക്കേണ്ടിയിരുന്നത്. അടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീടും പുരയിടവും ജപ്തിചെയ്യാന്‍ കഴിഞ്ഞ ബുധനാഴ്ച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു.

10 ദിവസത്തിനുള്ളില്‍ ബാക്കി തുക അടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയിരുന്നു. ഇതിനിടെയാണ് ടോമി ആത്മഹത്യ ചെയ്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.