മതേതരസങ്കല്‍പങ്ങളെ തകര്‍ക്കുന്നു; പൗരത്വനിയമത്തിനെതിരെ ലത്തീന്‍ സഭയിലെ ദേവാലയങ്ങളില്‍ ഇടയലേഖനം

പൗരത്വനിയമഭേദഗതി മതേതരസങ്കല്‍പങ്ങളെ തകര്‍ക്കുന്നതെന്ന് ലത്തീന്‍ സഭയിലെ ദേവാലയങ്ങളില്‍ ഇടയലേഖനം. നിയമഭേദഗതി മുസ്ളിങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഭരണഘടനയെ ബാധിക്കുന്നതാണ്. മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ലത്തീന്‍സഭയുടെ ഇടയലേഖനം.

രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്നമാണ്. ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും.

മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണം. ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇങ്ങനെ പോകുന്നു ഇടയലേഖനത്തിലെ വരികള്‍. ഇടയലേഖനത്തിനൊപ്പം ഭരണഘടനയുടെ ആമുഖവും വായിച്ചു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം.