ലക്ഷദ്വീപ് വിഷയം; കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം, നയപ്രഖ്യാപന പ്രസംഗത്തിലും വിഷയം ഉള്‍പ്പെടുത്തിയേക്കും

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനദ്രോഹ നടപടികൾക്കെതിരെ  കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. പ്രമേയം എന്ന് അവതരിപ്പിക്കും എന്നതുള്‍പ്പെടെ ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ലക്ഷദ്വീപ് വിഷയവും ഉള്‍പ്പെടുത്തിയേക്കും. ഒപ്പം വാക്‌സിന്‍ വിതരണത്തിലെ അതൃപ്തിയും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

അതേസമയം പ്രതിഷേധങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ദ്വീപ് കളക്ടർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ ദ്വീപിലെ ബിജെപി പാര്‍ട്ടിയും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ബിജെപി സ്വീകരിക്കാന്‍ പോവുന്ന നിലപാടും നിര്‍ണായകമാണ്. എന്നാൽ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും തീരുമാനിച്ചു.

അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നത്. സ്കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ് അടച്ച് പൂട്ടൽ. 15 ഓളം സ്കൂളുകളാണിതുവരെ പൂട്ടിയത്. കിൽത്താനിൽ മാത്രം നാല് സ്കൂളുകൾക്കാണ് താഴ്വീണത്. മറ്റ് ചില സ്കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികൾ പറയുന്നു.

Read more

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന് കാെച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട് എയർ ആംബുലൻസുകളാണ് ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്‍റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നൽകാനാണ് നീക്കം.