തന്റെ എല്ലാ അനുഭവങ്ങളും കേരളത്തിനായി വിനിയോഗിക്കുന്നുണ്ട്; ഒരു ലക്ഷം ഓണറേറിയമായി തരുന്നത് വിവാദമാക്കേണ്ടെന്ന് കെ.വി തോമസ്

.തനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം ഓണറേറിയമായി തരുന്നത് വിവാദമാക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. തന്റെ അനുഭവങ്ങള്‍ പൂര്‍ണമായും കേരളത്തിനായി വിനിയോഗിക്കുന്നുണ്ട്. മുന്‍പ് എ സമ്പത്ത് ഇതേ സ്ഥാനം വഹിച്ചപ്പോള്‍ നല്‍കിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ദില്ലിയില്‍ തന്റെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ താന്‍ ചെയ്യുന്നതെന്നും കെ വി തോമസ് അറിയിച്ചു.

ദില്ലിയിലെ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും കെ വി തോമസ് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.

Read more

അധ്യാപകന്‍, എം പി എം എല്‍ എ എന്നിവയുടെ പെന്‍ഷന്‍ കെ വി തോമസിന് ലഭിക്കുന്നുണ്ട്. ശമ്പളം വാങ്ങിച്ചാല്‍ അത് നഷ്ടപ്പെടും. അത് കൊണ്ടാണ് ശമ്പളത്തിന് പകം ഓണറേറിയം മതിയെന്ന് കെ വി തോമസ് ആവശ്യപ്പെട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 20 ലോകസ്ഭാ എം പിമാരും ഒമ്പത് രാജ്യസഭാ എം പിമാരും നിരവധി ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തിനാണ് പിന്നെ കെ വി തോമസിനെ സര്‍ക്കാരിന് പ്രത്യക പ്രതിനിധിയായി വച്ചതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കാബിനറ്റ് മന്ത്രിയുടെ റാങ്കോടെയാണ് കെ വി തോമസിനെ ഡല്‍ഹിയില്‍ നിയമിച്ചത്. അത് കൊണ്ട് തന്നെ രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷനും ലഭിക്കും.