കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് കുറ്റി സമ്മാനം; സര്‍ക്കാരിനെ പരിഹസിച്ച് കെ മുരളീധരന്‍

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ മുരളീധരന്‍ എം പി. കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് സര്‍വ്വേക്കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനമായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം 24നാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടത്. അതേ ദിവസം വൈകിട്ട് പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പറഞ്ഞതു പോലെ സില്‍വര്‍ലൈന്‍ 64000 കോടിയില്‍ ഒതുങ്ങില്ലെന്ന ആശങ്ക കേന്ദ്രവും പങ്ക് വയ്ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍വേണ്ടി തന്നെയാണ്. സര്‍ക്കാരിന് എന്തിനാണ് പിടിവാശി. ജനഹിതം എതിരാണെന്ന് കണ്ടാല്‍ പിന്മാറണം. ആരും ഇവിടെ വിമോചന സമരത്തിന് ശ്രമിക്കുന്നില്ല. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അലൈന്‍മെന്റിന്റെ കാര്യത്തിലാണ് തര്‍ക്കമുണ്ടായത്. പക്ഷേ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്.

Read more

എന്തോ മാനസിക തകരാര്‍ വന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തോന്നുക. പ്രധാനകര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍ സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരളം കല്ല് കൊണ്ടിടുകയാണെന്നും എന്നും കെ മുരളീധരന്‍ പറയുന്നു.