കുട്ടനാട്ടില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്നും ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സുഭാഷ് വാസുവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും തുഷാര്‍ പറഞ്ഞു.

“സുഭാഷ് വാസു പാര്‍ട്ടിയെയും സമുദായത്തെയും വഞ്ചിച്ചു. സുഭാഷ് വാസു ഒറ്റയ്ക്ക് മാറി നിന്ന് ബി.ഡി.ജെ.എസിനെ എങ്ങനെ പിളര്‍ത്തും. രാജിവെയ്ക്കണോ എന്ന് അദ്ദേഹം ചിന്തിച്ച് തീരുമാനിക്കട്ടെ. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സുഭാഷ് വാസുവിനോട് ആവശ്യപ്പെടും. എന്തിനാണ് വിശദീകരണം ചോദിക്കുന്നതെന്ന് മാധ്യമങ്ങളോട് പറയുന്നില്ല. എന്തായാലും നടപടിയുണ്ടാകും. നിരവധി സാമ്പത്തിക തിരിമറികള്‍ സുഭാഷ് വാസു നടത്തിയിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളജിന്റെ പേരില്‍ 22 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്” തുഷാര്‍ പറഞ്ഞു.

ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു, ഇന്ന് രാവിലെയാണ് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. 2018-ലാണ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡിന്റെ തലപ്പത്ത് വരുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.

എസ്.എന്‍.ഡി.പി യോഗത്തില്‍ സുഭാഷ് വാസുവും വെളളാപ്പളളി നടേശനും തമ്മിലുളള അഭിപ്രായഭിന്നത അടുത്തിടെ മറ നീക്കി പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നല്‍കുന്ന മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യൂണിയന്‍ ഓഫീസിലെ വരവുചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബുവും മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.