അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്; നടപടി ശരിയല്ലെന്ന് കുമ്മനം

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹമടക്കമുളള കേസെടുത്തത് ശരിയായ തീരുമാനമല്ലെന്ന് നേതാവ് കുമ്മനം രാജശേഖരന്‍. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്.

അഭിപ്രായ സ്വാതന്ത്ര്യവും അത് രേഖപ്പെടുത്താനും നിവേദനം നല്‍കുന്നതിനുമുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ട്. ഭരണത്തെ വിമര്‍ശിക്കുന്നത് മതനിന്ദയായി വ്യാഖ്യാനിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കുമ്മനം പറഞ്ഞു. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനെ അംഗീകരിക്കില്ലെന്നും കുമ്മനം പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, രേവതി, അപര്‍ണ സെന്‍, അനുരാഗ് കശ്യപ് എന്നിവരുള്‍പ്പെടെ 50 ഓളം പ്രശസ്ത വ്യക്തികള്‍ക്കെതിരെയാണ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തു.

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ദാരുണമായ സംഭവങ്ങള്‍ക്ക് വഴിവെയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജൂലൈ 23- ന് അയച്ച കത്തില്‍ രാജ്യത്ത് “ജയ് ശ്രീ റാം” ഒരു പ്രകോപനപരമായ യുദ്ധവിളി ആയി മാറിയെന്നും “”വിയോജിപ്പില്ലാതെ ജനാധിപത്യം ഇല്ല”” എന്നും എഴുതിയിരുന്നു. ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, മണിരത്നം ഗായിക ശുഭാ മുദ്ഗല്‍, ചരിത്രകാരന്‍ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞന്‍ ആശിഷ് നന്‍ഡി എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായിരുന്നു കത്തില്‍ ഒപ്പുവെച്ചിരുന്നത്. മുസ്ലിങ്ങള്‍, ദളിതര്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രാദേശിക അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടർന്നാണ് കേസ്. ഓഗസ്റ്റ് 20- നാണ് സി.ജെ.എം കേസെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം സദർ (മുസാഫർപൂർ, ബീഹാർ) പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രമുഖർക്കെതിരെ കേസെടുക്കുകയായിരുന്നു.

ഉന്നതര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും ആരോപിച്ചാണ് സുധീര്‍ കുമാര്‍ പരാതി നല്‍കിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാനലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.