മത്സരിക്കാന്‍ താല്‍പര്യമില്ല; വട്ടിയൂര്‍ക്കാവില്‍ സി.പി.എം കോണ്‍ഗ്രസ് ഒത്തുകളിയെന്ന് കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ജില്ലാ കമ്മറ്റി നല്‍കിയ നിര്‍ദ്ദേശത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒത്തുകളിച്ചത് കൊണ്ടാണ് താന്‍ തോറ്റതെന്നും ഈ തെരഞ്ഞെടുപ്പിനും അത് സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവേണ്ടതില്ല എന്നായിരുന്നു ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു. മുന്‍പ് ഒ. രാജഗോപാല്‍ 15000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥാനത്തായിരുന്നു കുമ്മനം ഇത്രയും വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു ആര്‍എസ്എസിന്റെ നിലപാട്.

എന്നാല്‍ ഇപ്പോള്‍ കുമ്മനം രാജശേഖരനെ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തന്നെ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായിരുന്നു. എട്ടു ജില്ലാ കമ്മിറ്റി അംഗങ്ങളാണ് കുമ്മനത്തോടു മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ 28ല്‍ 27 പേരും കുമ്മനത്തെ പിന്തുണച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷിന്റെ പേരായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു അഭിപ്രായം തേടിയത്.