കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാവില്ല; പോസ്റ്റ് വേദനയുണ്ടാക്കിയെന്ന് ഗവര്‍ണര്‍

കശ്മീരിനെ കുറിച്ചുള്ള കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പോസ്റ്റില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല.  സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നതെന്നും  അദ്ദേഹം ചോദിച്ചു.

അതേസമയം വിവാദങ്ങള്‍ക്കിടെയില്‍ ഡല്‍ഹിയില്‍ നിന്ന് എംഎല്‍എ കെ ടി ജലീല്‍ നാട്ടില്‍ മടങ്ങിയെത്തി. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. ഇതുള്‍പ്പെടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയെത്തിയത്. വീട്ടില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കെ ടി ജലീല്‍ മടങ്ങിയെത്തിയതെന്ന് മുന്‍ മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നല്‍കുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Read more

ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്. അതേ സമയം കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ കെ.ടി ജലീല്‍ പ്രതികരിച്ചില്ല. വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്നലെ കെ ടി ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തിയിരുന്നു.