'ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുണ്ട്, കൊല്ലാന്‍ കഴിഞ്ഞേക്കും പക്ഷെ തോല്‍പിക്കാനാവില്ല'; കെ. ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുളളതു കൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കില് കുറിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യംചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.
തെററ് ചെയ്യാത്ത തനിക്ക് ആരേയും പേടിക്കാനില്ല. ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണമോ  കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെയാണ് ഭയപ്പെടാനുളളതെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം ചോദിച്ചു. എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ജലീല്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എൻ്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.
എൻ.ഐ.എ, Cr.P.C 160 പ്രകാരം “Notice to Witness” ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിൻ്റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊൻപതര സെൻ്റ് സ്ഥലവും ഒരു വീടും (5 ലക്ഷം ലോണെടുത്തതിൻ്റെ പേരിൽ അതും ഇപ്പോൾ പണയത്തിലാണ്), എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എൻ്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.
സംഘ്പരിവാറിൻ്റെ മുഖപത്രമായ “ജന്മഭുമി”യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?