കെ.എസ്.ആര്‍.ടി.സി ശമ്പളം; ആന്റണി രാജുവിന്റെ പ്രസ്താവന സര്‍ക്കാരിന്റെ കൂട്ടായ തീരുമാനം: ധനമന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ല. അതിനുള്ള മാര്‍ഗം സ്ഥാപനം തന്നെ കണ്ടെത്തണമെന്നുമാണ് ഗതാഗതമന്ത്രി പറഞ്ഞത്.

ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ്. ഇക്കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. എല്ലാ കാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞതെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ടോള്‍ പ്ലാസകളില്‍ പോലും കെഎസ്ആര്‍ടിസിക്ക് 30 കോടി ബാധ്യതയുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എല്ലാക്കാലത്തും സര്‍ക്കാരിന്് കഴിഞ്ഞെന്ന് വരില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ഗതാഗതമന്ത്രിയുടെ പരാമര്‍ശം. തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തുന്നതിന് മുമ്പായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 28 ന് സി ഐ ടി യു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനത്തെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ മാനേജ്‌മെന്റില്‍ നിന്നും ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് മെയ് 6 ലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടി ഡി എഫ് വ്യക്തമാക്കി. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6ന് പണിമുടക്കുമെന്നാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും നിലപാട്.