വിദ്യാര്‍ഥിയെ ഇറക്കാതെ 'മിന്നല്‍' പാഞ്ഞ സംഭവം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എംഡിക്ക് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നാണിത്. ചട്ടങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥ കാരണം ഒന്നരമണിക്കൂര്‍ നേരമാണ് വിദ്യാര്‍ഥിനി ബസിലും പിതാവ് റോഡിലും നിന്ന് തീ തിന്നത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിതാവ് ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

നേരത്തെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര റൂറല്‍ എസ്പി കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെണ്‍കുട്ടി ചോമ്പാല പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ ഗൗരവം മനസ്സിലാക്കിയ സാഹചര്യത്തിലാണ് എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് റുറല്‍ എസ് പി എംപി പുഷ്‌കരന്‍ പറഞ്ഞു.

ജീവനക്കാരോട് ചോബാല പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും എത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. ആലപ്പുഴക്കാരായ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് കേസെടുക്കും.

ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് കണ്ടെത്തിയതായാണ് സൂചന. വിജിലന്‍സ് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രന്‍ ഐപിഎസ് അറിയിച്ചിരുന്നു.

അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത കടുത്ത ജനരോഷം ഉയര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥിനിയുടെ പിതാവ് അസീസ്. കോട്ടയം പാലയില്‍ നിന്ന് മിന്നല്‍ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയോടാണ് കെ.എസ്.ആര്‍.ടി.സി ഈ കടുംകൈ ചെയ്തത്. നിര്‍ത്താതെ പോയ ബസ് രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതിരുന്നതിനാല്‍ ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.ആലപ്പുഴ സ്വദേശികളായ ജീവനക്കാര്‍ക്കെതിരേ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് കാരണത്താലാണിത്.

സാധാരണനിലയില്‍ കെ.എസ്.ആര്‍.ടി.സി. മിന്നല്‍ ബസ് നിര്‍ത്തേണ്ടതില്ല. എന്നാല്‍ പോലീസ് രണ്ടിടത്ത് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയത് അംഗീകരിക്കാന്‍ പറ്റുന്നതല്ല. മറ്റൊന്ന് രാത്രി രണ്ടുമണി കഴിഞ്ഞതിനാല്‍ നിയമങ്ങളൊന്നും നോക്കാതെ തന്നെ വിദ്യാര്‍ഥിനിക്ക് മാനുഷിക പരിഗണനവെച്ച് ബസ് നിര്‍ത്തിക്കൊടുക്കേണ്ടതാണ്. അതുമാത്രമല്ല അടുത്ത സ്റ്റേജായ കണ്ണൂര്‍ക്കുള്ള ടിക്കറ്റും കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് കുട്ടിയെടുത്തതാണ്. ഈ സാഹചര്യത്തില്‍ പയ്യോളിയില്‍ നിര്‍ത്തിക്കൊടുക്കാവുന്നതാണ്. അതുമാത്രമല്ല കോഴിക്കോട് ബസ്സ്റ്റാന്‍ഡ് വിട്ടതിന് ശേഷം വിദ്യാര്‍ഥിനിയോട് പയ്യോളി നിര്‍ത്തില്ലെന്നും വേണമെങ്കില്‍ ഇപ്പോള്‍ ഇറങ്ങിക്കോളൂവെന്നും കണ്ടക്ടര്‍ പറഞ്ഞതായി പറയുന്നു.

Read more

അങ്ങനെയെങ്കില്‍ ആ നിര്‍ത്തല്‍ പയ്യോളിയിലാവാമായിരുന്നു. ഈ കാര്യങ്ങള്‍ ഗുരുതരവീഴ്ചയായാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ കണാക്കാക്കുന്നത്. കോട്ടയം പാലായില്‍ നിന്ന് ബസില്‍ കയറിയ പള്ളിക്കര കെ.സി. അബ്ദുള്‍അസീസിന്റെ മകളെയാണ് ശനിയാഴ്ച പുലര്‍ച്ചെ ബസ് ജീവനക്കാര്‍ പയ്യോളിയില്‍ ഇറക്കാതെപോയത്. പയ്യോളിയിലും മൂരാടും പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയ ബസിനെ ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം ജീപ്പ് റോഡിന് കുറുകെയിട്ട് പോലീസ് തടയുകയായിരുന്നു. ചോമ്പാലയില്‍ നിന്ന് ഇവര്‍ പയ്യോളിയിലെത്തുമ്പോള്‍ നേരം വെളുത്തിരുന്നു.