കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കടുത്ത നടപടികളും കൂടുതൽ സർക്കാർ സഹായവും ആവശ്യമായി വരുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയ അവസ്ഥയാണ് കെ.എസ്.ആർ.ടി.സിയുടേതെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചു.
കെ.എസ്.ആർ.ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും സർവീസുകൾ റദ്ദാക്കുന്നതും ചൂണ്ടിക്കാണിച്ച് എം. വിൻസന്റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വരുമാന നഷ്ടത്തിന്റെ പേരിൽ സർവീസ് റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശമ്പളവും പെൻഷനും മുടക്കി ജീവനക്കാരെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
Read more
എന്നാൽ, പ്രതിസന്ധി നേരത്തേ തന്നെ ഉള്ളതാണെന്നും അത് മറികടക്കാൻ കുറുക്കുവഴികളൊന്നും ഇല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. സർക്കാരിന് അവകാശവാദങ്ങൾ മാത്രമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.