ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടുന്ന അവസ്ഥയില്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കെ. ആര്‍ മീര

വര്‍ത്തമാന കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടാവുന്ന ഭീതിജനകമായ അവസ്ഥയില്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷം മാത്രമാണെന്നും കെ ആര്‍ മീര പറഞ്ഞു. യുദ്ധം ചെയ്യുന്ന ഭരണാധികാരികളെയല്ല നാടിന് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച ആദ്യകാല എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഹൃദയപക്ഷം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ. ആര്‍ മീര.

യുദ്ധം ചെയ്യുന്ന ഭരണാധികാരികളെ നാടിന് ആവശ്യമില്ലെന്നും രാജ്യസഭാംഗം ആയിരുന്ന കാലഘട്ടത്തില്‍ കുട്ടികളുടെ തോല്‍ ഭാരം കുറയ്ക്കാന്‍ ബാഗ് ലെസ് പദ്ധതി ആവിഷ്‌കരിച്ച ബാലഗോപാലിനെ പോലെയുള്ളവര്‍ ജയിച്ച് കാണാനാണ് തനിക്ക് ഇഷ്ടമെന്നും കെ.ആര്‍ മീര പറഞ്ഞു.

“ഇടതുപക്ഷമെന്നത് വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തു ചേരുന്ന സ്‌നേഹപക്ഷമാണ്. വിശ്വാസത്തിന്റെയും മതസ്പര്‍ധയുടേയും പേരില്‍ കൊടുംക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനും ഇടതുപക്ഷത്തിനേ കഴിയൂ. തൊഴിലില്ലായ്മയും താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിത ദുരിതങ്ങളും നാസിക്കിലെ കര്‍ഷകരുടെ ദയനീയാവസ്ഥയും കശ്മീരില്‍ നിന്ന് ഉയരുന്ന നിലവിളികളും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോള്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളും പരിപാടികളുമാണ” – കെ ആര്‍ മീര പറഞ്ഞു.