കെ.പി.സി.സി പുനഃസംഘടന; ജംബോ കമ്മിറ്റി ഉണ്ടാകില്ല, അമ്പത് ഭാരവാഹികളെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെപിസിസി വെസ് പ്രസിഡന്റ് പദവിയും ജംബോ കമ്മിറ്റിയും വേണ്ടെന്ന തീരുമാനത്തിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്ന് പുതിയ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ മുന്‍പ് തന്നെ സൂചിപ്പിച്ചിരുന്നു.

പുനഃസംഘടനയില്‍ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ തീരുമാനം. 25 ജനറൽ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് നിയമിക്കാൻ സാദ്ധ്യത.

മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നപ്പോൾ 300 അംഗഭാരവാഹികളാണ് ഉണ്ടായിരുന്നത്. 140 കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങളും 96 സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി 46 ഭാരവാഹികളുമാണ് ഉണ്ടായിരുന്നു. ഈ ജംബോ കമ്മറ്റിക്കെതിരെ വലിയ എതിർപ്പായിരുന്നു കോൺഗ്രസിനുള്ളിലും അണികൾക്കിടയിലും ഉണ്ടായിരുന്നത്.

കെ സുധാകരൻ അദ്ധ്യക്ഷപദവിയിലേക്ക് എത്തിയപ്പോൾ തന്നെ ജംബോ കമ്മറ്റികൾ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. അദ്ധ്യക്ഷനുൾപ്പെടെ പരമാവധി 51 അംഗ കെപിസിസി കമ്മറ്റിക്കാണ് ഇത്തവണ സാദ്ധ്യത. വൈസ് പ്രസിഡന്റ് പദവി ഉണ്ടാകില്ലെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. കെപിസിസി ഭാരവാഹികളെ തീരുമാനിക്കാൻ ഗ്രൂപ്പ് പ്രാധാന്യമല്ല, പ്രവർത്തനം മാത്രമായിരിക്കും എന്നാണ് വ്യക്തമാകുന്നത്.