ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; വധശ്രമത്തിനും കേസ്, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎഫ്‌ഐ തൃക്കുറ്റിശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചതിന് ശേഷം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

തോട്ടില്‍ മുക്കിയതിന് ശേഷം അയാളെ വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വധശ്രമത്തിനും കേസെടുത്തു. ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസാണ് പുറത്ത് വിട്ടത്. കൃത്യമായ പരിശീലനം കിട്ടിയ ആളുകളാണ് കുറ്റക്യത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രചാരണ ബോര്‍ഡുകള്‍ കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ ഒരു ഡവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ആറു പേര്‍ റിമാന്‍ഡിലാണ്. മുഹമ്മദ് സാലി രായ്യത്ത് കുനിയില്‍, റിയാസ് കുനിയില്‍, മുഹമ്മദ് ഇജാസ് പേരൂളിപ്പൊയില്‍, ഷാലിദ് താഴെ കോട്ടയാത്ത്, നജാഫ് ഫാരിസ് ചോത്താരി, കുരുടമ്പത്ത് സുബൈര്‍ എന്നിവരാണ് അറസ്റ്റിലായത്.

കണ്ടാലറിയാവുന്ന 29 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്ഡിപിഐയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന പേരിലാണ് ആക്രണമുണ്ടായത് . രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.