‘അച്ഛൻ റോയിയും അമ്മ ജോളിയും കലഹിച്ചിരുന്നില്ല’; ഷാജുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് റോമോ റോയി

ജോളിയും റോയിയും തമ്മിൽ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം നിഷേധിച്ച് റോയിയുടെയും ജോളിയുടെയും മകൻ റോമോ റോയി. അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നില്ലെന്നും റോമോ വ്യക്തമാക്കി. അച്ഛൻ കടുത്ത മദ്യപാനിയാണെന്ന ഷാജു സ്‌കറിയയുടെ ആരോപണം തെറ്റാണ്. അച്ഛനൊപ്പം ഒരിക്കൽ പോലും സഞ്ചരിക്കാത്ത ഒരാൾക്ക് അച്ഛൻ മദ്യപാനിയാണെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും റോമൊ ട്വന്റി ഫോര് ന്യൂസിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കി.

രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു.താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞു.

അമ്മക്ക് കുറ്റകൃത്യം ഒറ്റക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണം. എന്തൊക്കെയോ തെളിയാൻ ഉണ്ടെന്നാണ് കരുതുന്നത്. സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ് നിയമത്തിന് മുന്നിലേക്ക് വരുന്നതെന്നും റോമോ പറഞ്ഞു.

അച്ഛൻ തങ്ങളെ പുറത്തുകൊണ്ടുപോകുമായിരുന്നു. അതുപോലെയൊന്നും ഷാജു ചെയ്യില്ലെന്ന് അറിയാമായിരുന്നു. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്നു കരുതി രണ്ടാച്ഛനെ സമ്മതിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തിൽ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നും റോമോ ആരോപിച്ചു.

മരിക്കുന്നതിന് തലേദിവസം സന്തോഷത്തോടെ അച്ഛൻ റോയി വന്ന് സംസാരിച്ചിരുന്നു. സഹോദരനോട് ചിരിച്ചുകൊണ്ട് ‘നീ കള്ള ഉറക്കമാണോ’എന്ന് ചോദിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോൾ വീട്ടിൽ പന്തല് കെട്ടുന്നതാണ് കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേതെന്നും റോമോ വ്യക്തമാക്കി.