'അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ജോളി മൂന്ന് പേരെക്കൂടി കൊന്നേനെ'; വെളിപ്പെടുത്തലുമായി എസ്. പി, കെ. ജി സൈമണ്‍

കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് എസ്പി, കെ.ജി.സൈമണ്‍. കേസില്‍ ഇന്നലെയാണ് പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്.

റോയി തോമസിന്റെ ഭാര്യ ജോളിയാണ് ഒന്നാം പ്രതി, റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു രണ്ടാംപ്രതിയും, താമരശ്ശേരിയിലെ സ്വര്‍ണപ്പണിക്കാരന്‍ പ്രജു കുമാര്‍, കട്ടാങ്ങലിലെ സിപിഐഎം മുന്‍ നേതാവ് മനോജ് എന്നിവര്‍ യഥാക്രമം മൂന്നും നാലും പ്രതികളാണ്.

ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 8000 പേജുകളുള്ള സമഗ്രമായ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്.

സയനൈഡ് ശരീരത്തിനുള്ളില്‍ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിലെ മുഖ്യ തെളിവ്. റോയ് തോമസിനെ കൊലപ്പെടുത്തിയത് ജോളി ഒറ്റയ്‌ക്കെന്നാണു കുറ്റപത്രം. കൃത്യമായ ആസൂത്രണം ജോളി നടത്തിയിരുന്നു. രണ്ടാംഭര്‍ത്താവ് ഷാജുവിന് റോയ് കൊലക്കേസില്‍ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി. പ്രീഡിഗ്രിക്കാരിയായ ജോളി യുജിസി നെറ്റ് യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയിരുന്നു. മദ്യപാനിയായ റോയിയെ കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് കുറ്റപത്രം പറയുന്നത്.

വീട്ടിലെത്തിയാല്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്ന ശീലം റോയിക്കുണ്ടായിരുന്നു. ഇതിലൂന്നിയായിരുന്നു ജോളിയുടെ ആസൂത്രണം. റോയ് കൊല്ലപ്പെട്ട ദിവസം മക്കളെ മുകളിലെ നിലയിലെ മുറിയില്‍ ഉറക്കി. റോയ് വന്നപ്പോള്‍ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് ചേര്‍ത്ത് നല്‍കുകയായിരുന്നു. പിന്നീട് ഹൃദയാഘാതം മൂലം റോയ് മരിച്ചെന്ന് ബന്ധുക്കള്‍ അടക്കമുള്ളവരെ വിളിച്ചറിയിച്ചതും ജോളി തന്നെ. ഇതിനെല്ലാമുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും കൊല്ലാന്‍ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. റോയ് തോമസിനെ കൊന്നതില്‍ ശക്തമായ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രീ-ഡിഗ്രിക്കാരിയായ ജോളി ബികോം, എംകോം, യുജിസി നെറ്റ് എന്നിവുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു.

ഇവ കൃത്യമായി കോര്‍ത്തിണക്കിയാണ് കുറ്റപത്രമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് വധക്കേസില്‍ പങ്കില്ലെങ്കിലും മറ്റ് കേസുകളില്‍ പങ്കില്ലെന്ന് പറയാനാകില്ലെന്ന് എസ്പി പറഞ്ഞു. പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജോളി മൂന്നുപേരെ കൂടി കൊല്ലുമായിരുന്നുവെന്നും എസ്പി വെളിപ്പെടുത്തി.