കൂടത്തായി കൊലപാതക പരമ്പര; റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലിലേക്കയച്ചു, സിലിയുടെ മരണത്തിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് ജയിലിലേക്ക് അയച്ചത്. ശനിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയത്. പൊലീസിനെക്കുറിച്ച് പരാതികളില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. പ്രതികളുമായി സംസാരിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ജോളിയുമായി രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. തുടര്‍ന്ന് സംസാരിക്കാതെ മടങ്ങിയ അഭിഭാഷകര്‍ ശനിയാഴ്ച കോടതിയില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു.

അതിനിടെ, ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. നേരത്തെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകപരമ്പരയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തിച്ചപ്പോള്‍ ജോളി പ്രതികരിച്ചു. സിലിയുടെ കൊലപാതകത്തില്‍ എം.എസ്. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതിനായി ശനിയാഴ്ച അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.