'പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ല'; കൂടത്തായി കേസില്‍ തെളിവു കണ്ടെത്താനാകില്ലെന്ന് ആളൂര്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവുകള്‍ കണ്ടെത്താനാകില്ലെന്ന് അഡ്വ. ബി.എ ആളൂര്‍. കേസില്‍ പ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു ആളൂര്‍.

തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണെന്നും പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രൊസിക്യൂഷന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു. സാഹചര്യ തെളിവുകള്‍ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങള്‍ കൊണ്ടോ ആകാം. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്. വിദേശത്ത് രാസപരിശോധന നടത്തിയാല്‍ ആറു മാസത്തിനുള്ളില്‍ ഫലം ലഭിക്കില്ല. അതുകൊണ്ട് സമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.

വിദേശത്തു നിന്നാണ് രാസപരിശോധനയുടെ റിസള്‍ട്ട് എത്തുന്നത്. കുറ്റപത്രം ആറു മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതുമുണ്ട്. ഈ സമയത്തിനുള്ളില്‍ വിദേശത്തു നിന്നും റിസള്‍ട്ട് ലഭിക്കില്ല. കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങള്‍ കൊണ്ടോ ആകാമെന്നാണ് മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നത്.

ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രൊസിക്യൂഷനാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല, സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.