കോങ്ങാട് എം.എൽ.എ, കെ.വി വിജയദാസ് അന്തരിച്ചു

പാലക്കാട് കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് (61) അന്തരിച്ചു. തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബർ 11നാണ് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

കോവിഡ് കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് 7.45-ഓടെയായിരുന്നു മരിച്ചത്. വേലായുധൻ – താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്.

കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശം. സിപിഎം സിറ്റി ബ്രാഞ്ച് മെമ്പറായി പാർട്ടി പ്രവർത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിൻറെ സ്ഥാപക പ്രസിഡൻറായിരുന്നു.

ഇടക്കാലത്ത് സിപിഎം ചിറ്റൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. 1990-ൽ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു.

28-ാം വയസ്സിൽ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിൻറെ പാർലമെൻററി ജീവിതം ആരംഭിക്കുന്നത്. 1996-ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

Read more

2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016-ൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവ‍‍‍ർത്തിച്ചത്. പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.