സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി, ജനകീയ മുഖമുള്ള നേതാവിനെ തേടി പാര്‍ട്ടി

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആത്മാര്‍ത്ഥതയുള്ളതാണോ എന്ന നേതൃത്വം ആശങ്കപ്പെടുമ്പോഴും പകരം, ജനങ്ങളോട് അടുപ്പമുള്ള “മാന്യന്‍”മാരായ നേതാക്കളെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി.

കണ്ണൂര്‍ നേതാക്കന്‍മാരുടെ ബന്ധുജനങ്ങളും മക്കളുമായി തകര്‍ത്തു കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ ജനഹിതത്തിലേക്ക് പിടിച്ച് നടത്താന്‍ കഴിവുള്ളവരെ തിരയുകയാണ് ഇപ്പോള്‍ സി പി എം. മകന്‍ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സി.പി.എമ്മിനെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്. നിര്‍ണായക നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അറബിയെ കബളിപ്പിച്ച് മുങ്ങിയ സംഭവം പാര്‍ട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കുകയും കേന്ദ്രനേതൃത്വം വരെ ഇടപെടുകയും ചെയ്തിരുന്നു. വിഷയം അന്ന് പരിഹരിച്ചെങ്കിലും അത് പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. മറ്റൊരു മകന്‍ ബിനീഷിന്റെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയെ പലകുറി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പി. കെ ശ്രീമതി, ഇ. പി ജയരാജന്‍, ഇപ്പോള്‍ എം. വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.

ആവര്‍ത്തിച്ചാവര്‍ത്തിച്ച് മക്കള്‍ക്കെതിരെ വരുന്ന ആരോപണങ്ങളുടെ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധതയറിയിച്ചതെന്നാണ് വിവരം.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ വന്ന ഗുരുതര ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് കുറച്ചൊന്നുമല്ല. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന കോടിയേരിയുടെ ഫ്‌ളാറ്റിലേക്കുമെല്ലാം അന്വേഷണസംഘം പരിശോധനയ്ക്ക് എത്തുന്ന സാഹചര്യം നിസ്സാരമല്ലെന്ന വിലയിരുത്തലും ഉണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് മുഖം രക്ഷിക്കാനെന്ന പോലെ കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമൊഴിയല്‍ സന്നദ്ധതയെന്ന് വിലയിരുത്തുന്നവരും കുറവല്ല. ആരോപണം വന്ന സമയം മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി.

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്നു വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം. വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പി. കെ ശ്യാമള ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യം തുടങ്ങി സി.പി.എം സമീപകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ കൂടിയാണ് പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്. സി.ഒ.ടി നസീറിനെതിരെയുള്ള കൊലപാത ശ്രമക്കേസില്‍ ഷംസീര്‍ എ.എല്‍.എയുടെ മുന്‍ ഡ്രൈവര്‍ അറസ്റ്റിലായ സംഭവവും പൊതുസമൂഹം ഏറെ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്.

Read more

ഈ സാഹചര്യത്തിലാണ് വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍, നഷ്ടപ്പെട്ട വിശ്വാസ്യതയും ജനകീയ മുഖവും തിരിച്ച് പിടിക്കാന്‍ ജനങ്ങള്‍ക്കിടയിലുളള, ജനങ്ങളോടൊപ്പമുള്ള നേതാവിന്റെ അഭാവം പാര്‍ട്ടിയ്ക്ക് വിനയാകുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നീണ്ട വെട്ടിനിരത്തലില്‍ പാര്‍ട്ടിയില്‍  ഇല്ലാതായി പോയതും ആ നന്മയുടെ ആള്‍രൂപങ്ങളാണ്.