12,000-ന്റെ പരിപ്പ് കേരളത്തില്‍ വേവില്ല; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കോടിയേരി

ദിവസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പുതിയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മാസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇവിടെ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.

മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നത്. പ്രഖ്യാപനം കോണ്‍ഗ്രസിന്റെ സ്ഥിരം തിരഞ്ഞെടുപ്പ് അവകാശവാദം മാത്രമാണെന്നും കോടിയേരി പരിഹസിച്ചു.

സ്വന്തം പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന് പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ ഒരു കോപ്രായം കണ്ടിട്ടില്ലെന്നും ഇതെന്തൊരു കോപ്രായമാണെന്നും കോടിയേരി ചോദിച്ചത്.