പൂതന പരാമര്‍ശം; മന്ത്രി ജി. സുധാകരനെ പാര്‍ട്ടിയും തള്ളി, സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം എന്ന് കോടിയേരി

അരൂരിലെ യി.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ “പൂതന” പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരനെ പാട്ടിയും തള്ളി. സ്ത്രീ വിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സുധാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും കോടിയേരി കൂട്ടിചേര്‍ത്തു. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.

സുധാകരന്റെ വിവാദ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയത്തില്‍ ഡി.ജി.പിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.