കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാരപൂജ നടന്നതായി ബി ജെ പി മുഖപത്രം

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജന്മനാട്ടിലെ വീട്ടില്‍ ശത്രുദോഷ പരിഹാരത്തിന് പൂജ നടത്തിയതായി റിപ്പോർട്ട്. ബിജെപി മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെ ശത്രുദോഷ പരിഹാര പൂജ നടന്നെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലെത്തിയതായി സൂചനയുണ്ടെന്നും ജന്മഭൂമി ആരോപിക്കുന്നു.ജോത്സ്യരുടെ നിര്ദേശാനുസരണമായിരുന്നു പൂജ എന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോടിയേരിയുടെ വീടിനു സമീപത്തെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും പത്രം പറയുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു.

Read more

കഴിഞ്ഞ വര്‍ഷം കോടിയേരിയുടെ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ദോഷപരിഹാര പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ പൂജ കഴിച്ചതും വിവാദങ്ങള്‍ക്കിട നല്‍കി. സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലെ പൂജ ദൈവാരാധനകളെ പരസ്യമായി വിമര്‍ശിക്കുന്ന സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.