സുനില്‍ വധക്കേസിന് സമാനമാണ് തലശ്ശേരി ഫസല്‍ വധക്കേസും; യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ നടപടി സ്വീകരിക്കണമെന്ന് കോടിയേരി

ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടപശ്ചാത്തലത്തില്‍, തലശ്ശേരി ഫസല്‍ വധക്കേസിലും സി.ബി.ഐ പുനരന്വേഷണം നടത്താന്‍ സന്നദ്ധമാകണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സുനില്‍ വധക്കേസില്‍ നിരപരാധികളായ സി.പി.ഐ.എം പ്രവര്‍ത്തകരെ ഹൈക്കോടതി വിട്ടയയ്ക്കുകയുണ്ടായി. ഇതേത്തുടര്‍ന്നു നടന്ന പുനരന്വേഷണത്തിലാണ് തീവ്രവാദ ബന്ധമുള്ള പ്രതി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സുനില്‍ വധക്കേസിന് സമാനമാണ് തലശ്ശേരി ഫസല്‍ വധക്കേസും. തലശ്ശേരി പടുവിലായി മോഹനന്‍ വധത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ്സുകാര്‍ ഫസലിനെ കൊലപ്പെടുത്തിയതിലെ തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നതാണ്. ഇതിന്റെ വസ്തുതകള്‍ പൊലീസ് സി.ബി.ഐയ്ക്ക് കൈമാറിയെങ്കിലും പുനരന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാന്‍ സി.ബി.ഐ സന്നദ്ധമായില്ല.

കാരായി രാജനും, കാരായി ചന്ദ്രശേഖരനും സ്വന്തം നാട്ടിലും വീട്ടിലും പോകാനാകാതെ എട്ട് വര്‍ഷമായി അന്യജില്ലകളിലേക്ക് നാടുകടത്തപ്പെട്ടിരിക്കുകയാണ്. ആര്‍.എസ്.എസ്സുകാരാണ് ഫസല്‍ വധക്കേസ് പ്രതികളെന്ന സത്യം പുറത്തുവന്ന പശ്ചാത്തലത്തില്‍ നിരപരാധികളായ കാരായി രാജനേയും ചന്ദ്രശേഖരനേയും കുറ്റവിമുക്തരാക്കി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ നടപടി സ്വീകരിക്കണം.

ആര്‍.എസ്.എസ്സുകാരാണ് കുറ്റം ചെയ്തതെന്ന തെളിവുകള്‍ പുറത്തു വന്നിട്ടും നിരപരാധികളെ വേട്ടയാടുന്നത് നീതിന്യായ വ്യവസ്ഥയോട് ചെയ്യുന്ന അനീതിയും കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.