'കുടുംബത്തെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ല, അത് യുഡിഎഫ്  ശൈലി'; ജലീലിനെ പിന്തുണക്കാതെ കോടിയേരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ  മന്ത്രി കെ.ടി ജലീല്‍ നടത്തിയ ആരോപണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ഘട്ടത്തില്‍ പ്രതിക്ഷ നേതാവിന്റെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ല. ഒരു ആരോപണത്തിന് മറുപടി മറ്റോരു ആരോപണം  യുഡിഎഫ് ശൈലിയാണ്. തിരഞ്ഞെടുപ്പില്‍ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞതിനെ കോടിയേരി തള്ളുകയും ചെയ്തു.

‘സര്‍വകലാശാലകളില്‍ അദാലത്ത് തുടങ്ങിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് അന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തത്. സര്‍വകലാശാല നടത്തിയ മോഡറേഷനെയാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നത്.ഇതിനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കുണ്ട്. അദാലത്തിലല്ല മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്’ കോടിയേരി പറഞ്ഞു.

എന്നാല്‍ തന്റെ കുടുംബത്തിനെതിരേയും ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കെ.ടി.ജലീല്‍ പറഞ്ഞു.പത്രക്കാരടക്കം തന്റെ ഭാര്യയുടെ മുന്നില്‍ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും  അദ്ദേഹം കൂട്ടിചേര്ത്തു. പഴയ യുഡിഎഫുകാരനായതിനാലും ലീഗ് കാരനായതിനാലും അതിന്റെ ദൂഷ്യഫലങ്ങള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് സ്വാഭാവികമാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രമേശ് ചെന്നിത്തലയുടെ മകനെതിരേ താന്‍ ഉയര്‍ത്തിയത് ആരോപണമല്ല. മറിച്ച് വസ്തുതകളാണ്. എഴുത്ത് പരീക്ഷയില്‍ 608-ാം റാങ്ക് നേടിയ ഒരാള്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്കിലെത്തുന്നതില്‍ വലിയ അസ്വാഭാവികതയുണ്ടെന്നും ജലീല്‍ ആവര്‍ത്തിച്ചു.

അതേ സമയം ചെന്നിത്തല തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ സര്‍വകലാശാലയുടെ അധികാരത്തില്‍ ഇടപ്പെട്ടിട്ടില്ല. മോഡറേഷന്‍ നല്‍കുന്നതെല്ലാം യൂണിവേഴ്‌സിറ്റി അധികൃതരാണ്. ഉമ്മന്‍ചാണ്ടിക്ക് അദാലത്ത് നടത്താന്‍ അനുവാദമുണ്ടെങ്കില്‍ തനിക്കും അവകാശമുണ്ട്. അത്രമാത്രമേ താനും ചെയ്തിട്ടുള്ളുവെന്നും ജലീല്‍ പറഞ്ഞു.