'കോടി'ക്കുരുക്കില്‍ ഉരുണ്ടുകളിച്ച് അച്ഛനും മകനും; മകന്‍ മറുപടി പറയുമെന്ന് കോടിയേരി; കൂടുതല്‍ കാര്യങ്ങള്‍ അച്ഛന്‍ പറയുമെന്ന് ബിനോയ്

ദുബായില്‍ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസിലെ മുഖ്യപ്രതിയായ ബിനോയ് കോടിയേരിയും തമ്മില്‍ ഒളിച്ചുകളിക്കുന്നു. തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്നാണ് കോടിയേരിയുടെ വാദം. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും അദേഹം പറഞ്ഞിരുന്നു. എന്നാല്‍ മകനായ ബിനോയ് തനിക്കെതിരെ കേസ് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ല്‍ ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നുമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതോടെ രണ്ടും പേരും നല്‍കിയ മറുപടികളില്‍ കേസിലെ ദുരൂഹത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലന്നും വിശദാംശങ്ങളുമായി അച്ഛന്‍ (കോടിയേരി ബാലകൃഷ്ണന്‍) മാധ്യമങ്ങളെ കാണുമെന്നും ബിനോയ് പറഞ്ഞത്. കേസിനെപ്പറ്റി പ്രതികരിക്കാതെ രണ്ടു പേരും മാധ്യമങ്ങളില്‍ നിന്ന് പരസ്പരം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇതു സിപിഐഎം പാര്‍ട്ടിക്കുള്ളിലും സംശയങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്.

തന്റെ പേരില്‍ ദുബായില്‍ കേസുണ്ടെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബിനോയ് കോടിയേരി പറയുന്നത്. ദുബായില്‍ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ട് പാര്‍ട്ണറുമായി ഒരു ചെക്കു കേസുണ്ടായിരുന്നു. അത് കോടതിവഴി പരിഹരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ആരോപിക്കുന്നതു പോലുള്ള യാതൊരു സംഭവവും തന്റെ പേരിലില്ല. വസ്തുതാ വിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണെന്നു വ്യക്തമല്ല. അത് ദുരുദ്ദേശപരമാണെന്നും ബിനോയ് ആരോപിച്ചു.

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണ് ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് നല്‍കിയെന്നാണ് ആരോപണം.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.