വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; ആര്‍എസ്എസ് സഹായം ലഭിക്കാനുള്ള നീക്കമാണെന്ന് കോടിയേരി

സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി കണക്കാക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ബിജെപിയുടെ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിക്കാരാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കാറുള്ളത്. ബിജെപി അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണ്. കേരളത്തിലെ വിഷയങ്ങളല്ല ചര്‍ച്ചയ്ക്ക് വരുന്നത്. ആര്‍എസ്എസിന്റെ സഹായം ലഭിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.

കെ.വി തോമസ്, ശശി തരൂര്‍ എന്നിവരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ പങ്കെടുക്കരുതെന്നാണ് കെപിസിസിയുടെ നിര്‍ദേശം.