സമ്പത്തിനെ 'ഷാഡോ മിനിസ്റ്റർ' ആയി നിയമിച്ചത് രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം: കൊടിക്കുന്നിൽ സുരേഷ്

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി എ. സമ്പത്തിനെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന് കൊടിക്കുന്നിൽ സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുൻ എം.പി യും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.

കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ “ഷാഡോ മിനിസ്റ്റർ” ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നി ല്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.  കെ.രാധാകൃഷ്ണന്റെ “റിമോട്ട് കൺട്രോൾ” ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കേണ്ടതാണ്.

ഒപ്പം തന്നെ എ.സമ്പത്തെന്ന,  “സി.പി.എം വെള്ളാന”യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികൾ തന്നെ ചോദിക്കേണ്ട കാലം അടുത്തു.

കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൌൺ കാലഘട്ടം മുഴുവനും ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികൾക്ക് ഡൽഹിയിൽ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉൾപ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസിൽ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേൽ “സൂപ്പർ മന്ത്രിയായി” അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയാണ് ഈ നിയമനം.