കൊച്ചി ജി20 ഉച്ചകോടിയുടെ ഭാഗമാകും

ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറിന് കൊച്ചി വേദിയായേക്കും. 2023ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികള്‍ രാജ്യത്തൊട്ടാകെ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സെമിനാര്‍ നടത്താന്‍ കൊച്ചിയും പരിഗണിക്കപ്പെടുന്നത്.

ഉച്ചകോടിയുടെ ഭാഗമായി 200ഓളം യോഗങ്ങളും സെമിനാറുകളും രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നടക്കും. കൊച്ചിക്കൊപ്പം ഗുജറാത്തും ചര്‍ച്ചകള്‍ക്കായി പരിഗണനയിലുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതിനായി ജി20 സംഘടനയുടെ പ്രതിനിധികള്‍ കൊച്ചി സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യ ജോയിന്റെ സെക്രട്ടറി ഈനം ഗംഭീറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 21,22 തിയതികളിലാണ് കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയത്.

സംഘം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചു. കൊച്ചിയിലെ സൗകര്യങ്ങളില്‍ ഈനം ഗംഭീറും സംഘവും തൃപ്തരാണെന്നാണ് സൂചനകള്‍. യോഗത്തിനു യോജിച്ച വേദികള്‍, ഹോട്ടലുകള്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ഉച്ചകോടിക്ക് വേണ്ട എന്ത് സൗകര്യവും ഒരുക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേല്‍നോട്ട ചുമതല.

40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, വര്‍ക്കിങ് ഗ്രൂപ്പുകളും, ഭരണാധികാരികളും യോഗത്തില്‍ പങ്കെടുക്കും. കൊച്ചി സെമിനാറിന് വേദിയാകുകയാണെങ്കില്‍ അമേരിക്ക, ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളിലെ മന്ത്രിമാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തും.