സർക്കാരിന് അലംഭാവം; കൊച്ചി മെട്രോയുടെ നഷ്ടം പ്രതിമാസം 6.6 കോടി രൂപ

കൊച്ചി മെട്രോയിപ്പോൾ ഓരോ ദിവസവും നഷ്ടത്തിലേക്കാണ് കുതിക്കുന്നത്. സർക്കാരിന് ആദ്യമുണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോൾ മെട്രോയോടില്ല എന്നാണ് വെളിപ്പെടുന്നത്. മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്‌ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും.

ഇന്ത്യയിൽ ഒരു മെട്രോയും ടിക്കറ്റ് വരുമാനത്തിലൂടെ ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയ്ക്ക് ആശ്വസിക്കാനുള്ള ഏക കാരണം. മൂന്നും നാലും വർഷം കഴിഞ്ഞാണ് മറ്റു മെട്രോകൾ പിടിച്ചുനിൽക്കാറായത്. എന്നാൽ, മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പിലാക്കാൻ സർക്കാർ അലംഭാവം കാണിക്കുകയാണ്. സർക്കാർ . കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ് പദ്ധതിക്കായി 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനമായി എന്ന് പറഞ്ഞിട്ട് ഒന്നര വർഷമായി.

പദ്ധതിക്ക് കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. അപ്പോഴേക്കും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടി മെട്രോ വൻ നഷ്ടത്തിലാവും. ഇതര ധനാഗമ മാർഗത്തിനായി ഡൽഹി മെട്രോ രണ്ട് ഐടി പാർക്കുകൾ നടത്തുന്നുണ്ട്. മറ്റു മെട്രോകളുടെ കൺസല്‍റ്റൻസി കരാറിനു പുറമേ ഐടി പാർക്കുകളിൽ നിന്നുള്ള വരുമാനവും കൂടിയാണു ഡിഎംആർസിയെ ലാഭത്തിലാക്കുന്നത്. ചെന്നൈ മെട്രോയ്ക്കും ബെംഗളൂരു മെട്രോയ്ക്കും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അതതു സർക്കാരുകൾ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ ഭൂമിക്കടിയിലുള്ള സ്റ്റേഷനുകളുടെ മുകൾഭാഗത്തു വൻ വ്യാപാര കേന്ദ്രങ്ങളാണു നിലവിൽ വരുന്നത്.