ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്തവരിൽ നിന്നേ  ഇത്തരം പരാമര്‍ശം ഉണ്ടാവു; കൊടിക്കുന്നിലിനെതിരേ കെകെ ശൈലജ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിവാദ പ്രസ്തവനയെ അപലപിച്ച്  മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ.  ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമേ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളൂവെന്ന് കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും കെകെ ശൈലജ കുറിച്ചു.

നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തിയ  പരാമര്‍ശം. ഇതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.

 കെ.കെ ശെെലജയുട ഫെയ്‌സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം; 

കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി.ബി അംഗവുമായ പിണറായിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമേ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളു. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.