കൊച്ചി അഗതിമന്ദിരത്തില്‍ സ്ത്രീകള്‍ക്ക് മര്‍ദ്ദനം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചിയിലെ അഗതിമന്ദിരത്തില്‍ അമ്മയെയും മകളെയും സൂപ്രണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കെ കെ ശൈലജ നിര്‍ദ്ദേശിച്ചു.

കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്. ചേര്‍ത്തല സ്വദേശിയായ അമ്മയ്ക്കും മകള്‍ക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മര്‍ദ്ദനമേറ്റത്. അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു പരാതി.

അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നതായും എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായും പരാതിയുണ്ട്. ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയര്‍ക്ക് മകള്‍ പരാതി നല്‍കിയിരുന്നു.

ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും അന്‍വര്‍ മുറിയ്ക്കുള്ളില്‍ നിന്ന് പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്‍വര്‍ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.