കൊറോണ: ചൈനയില്‍ നിന്ന് വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനം പാടില്ല; അവര്‍ സ്വമേധയാ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതേസമയം, ചൈനയില്‍ നിന്ന് വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ചൈനയില്‍ നിന്ന് വന്നവരെല്ലാവരും രോഗവാഹകരല്ല. അവരെ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളുണ്ടാകണം. പൊതുജനങ്ങള്‍ തന്നെ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരോട് ആശുപത്രികളില്‍ പോകാനും ചികിത്സ സ്വീകരിക്കാനും പറയണം. അത് ഒറ്റപ്പെടുത്തുന്ന തരത്തിലാകരുത് എന്നും കെ കെ ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തിയവര്‍ പൊതുകൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് തത്കാലം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തില്‍ തുടരണം. ഇത്തരത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ജീവിത പ്രയാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ധാരാളം വളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എല്ലായിടത്തും സേനവനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചൈനയില്‍നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. അതേസമയം ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുകയാണ്.

213 പേരാണ് ഇതുവരെ ചൈനയില്‍ മരിച്ചത്. നിലവില്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.