'കേരളത്തെ ഫിലമെന്റ് രഹിതമാക്കും'

ഫിലമന്റ് ബള്‍ബുകള്‍ക്കും ട്യൂബുകള്‍ക്കും പകരം എല്‍. ഇ. ഡി ബള്‍ബുകള്‍ നല്‍കി സംസ്ഥാനത്തെ പൂര്‍ണമായും ഫിലമെന്റ്, മെര്‍ക്കുറിരഹിതമാക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. ഫിലമെന്റ് രഹിത കേരളം പദ്ധതി രജിസ്ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്സ് ശ്രുതിഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനൊപ്പം ഉപയോഗം കുറച്ച് ലാഭിക്കാനുമാകണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി സാധിക്കും. 1000 മൊഗാവാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്ന് ഉല്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീടുകളുടെ മുകളിലും ജലസംഭരണികളില്‍ ഒഴുകുന്ന സോളാര്‍ പ്ലാന്റും സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇടുക്കിയില്‍ നിലവിലുള്ള പവര്‍ഹൗസിനു സമീപം ഭൂഗര്‍ഭ പവര്‍ഹൗസും സ്ഥാപിക്കും. നിലവിലുള്ള ജലവൈദ്യുത പദ്ധതികള്‍ക്കൊപ്പം സോളാര്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വൈദ്യുതി രംഗത്ത് സംസ്ഥാനത്തിന് സ്വയംപര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു.

ഫിലമെന്റ് ബള്‍ബുകള്‍ക്ക് പകരം എല്‍. ഡി. ബള്‍ബുകള്‍ വാങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ മന്ത്രിയുടെ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് മൂന്ന് രീതിയില്‍ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി വാങ്ങാനാകും. www.kseb.in ല്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ എല്‍. ഇ. ഡി. ബള്‍ബുകളും തിരികെ നല്‍കുന്ന ഫിലമെന്റ് ബള്‍ബുകളുടെയും എണ്ണവും കണ്‍സ്യൂമര്‍ നമ്പരും നല്‍കുക. വീടുകളിലെത്തുന്ന മീറ്റര്‍ റീഡര്‍ വഴിയും തൊട്ടടുത്തുള്ള സെക്ഷന്‍ ഓഫീസ് വഴിയും രജിസ്റ്റര്‍ ചെയ്യാം. ഒന്‍പത് വാട്ടിന്റെ എല്‍. ഇ. ഡി. ബള്‍ബുകള്‍ വിപണി വിലയില്‍ നിന്ന് കുറച്ചാണ് ലഭ്യമാകുക. തവണ വ്യവസ്ഥയില്‍ വൈദ്യുതി ബില്ലിനൊപ്പവും തുക നല്‍കാം.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഏകദേശം 125 മെഗാവാട്ട് വൈദ്യുതി ഉപഭോഗം വൈകുന്നേരങ്ങളില്‍ കുറയുമെന്നാണ് കരുതുന്നത്. കിഫ്ബി മുഖേന ഏകദേശം 750 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കെ. എസ്. ഇ. ബിയുടെ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നിര്‍വഹണം.