മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടേക്കും: ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ രൂപപെട്ടേക്കും. ഇത് ശക്തിപ്പെട്ട് വടക്കു പടിഞ്ഞാറൻ ദിശയിൽ ഹിമാലയൻ മലനിരകൾക്ക് സമാന്തരമായി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം സഞ്ചാര പാത വ്യക്തമാകുന്നതോടെ കൃത്യമായ വിവരം നൽകാനാകുമെന്നാണ് പ്രതീക്ഷ.

ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അനുമാനിക്കുന്നത്. തീരമേഖലകളില്‍ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്ര മഴ ഇക്കുറിയുണ്ടാവില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രളയഭീതിയില്ലെങ്കിലും ജാഗ്രത പാലിക്കാം.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ ചുഴി ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും. ഇതേതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്‍റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്‍റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം. ഇതേസമയം കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.