കേരള സര്‍വകലാശാല മോഡറേഷൻ ക്രമക്കേട്; വി. സിയെ വിളിച്ചു വരുത്തി ഗവര്‍ണര്‍

കേരള സര്‍വകലാശാലയിലെ മോഡറേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വൈസ് ചാൻസലറെ ഗവര്‍ണര്‍ വിളിച്ചു വരുത്തി . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ളയെ വിളിച്ചു വരുത്തിയാണ് വിശദീകരണം തേടിയത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് വിസി ഗവര്‍ണറെ അറിയിച്ചെന്നാണ് വിവരം.

സര്‍വകലാശാല ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചാണ് വിസിയോട് വിവാദത്തിൽ വിശദീകരണം തേടിയത്. 2016 മുതൽ 2019 വരെയുള്ള 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവാദത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിസിയെ വിളിച്ച് വരുത്തി കാര്യങ്ങൾ അന്വേഷിച്ചത്.

സര്‍വകലാശാല സമിതിയും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുമെന്ന് വിസി അറിയിച്ചതായാണ് വിവരം, കുറ്റക്കാര്‍ ആരായാലും അവരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിട്ടുമുണ്ട് . അതേസമയം സര്‍വകലാശാല കേന്ദ്രീകരിച്ച് മാര്‍ക്ക്ദാന മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി പ്രക്ഷോഭം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം