കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാണ്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍  കേരള തീരത്തേക്ക് കാറ്റ് വീശാനും സാധ്യതയുണ്ട്.

ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ ഒന്‍പത് ജില്ലകളില്‍ ജിയോബാഗുകള്‍ ഉടന്‍ സ്ഥാപിക്കും. സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തൃശൂര്‍ ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.