മുത്തൂറ്റ് സമരത്തിൽ മാനേജ്‌മെന്റിനെ വിമർശിച്ച് ഹൈക്കോടതി, മന്ത്രിതല ചർച്ചയുമായി സഹകരിക്കണമെന്ന് നിർദേശം

മുത്തൂറ്റ് സമരം ഒത്തുതീർക്കാൻ സർക്കാർ വിളിച്ച ചർച്ചകളിൽ സഹകരിക്കാത്ത നിലപാട് തുടരുന്ന മുത്തൂറ്റ് മാനേജ്മെന്‍റിനോട് കർശന നിർദേശവുമായി ഹൈക്കോടതി. സർക്കാർ ആഭിമുഖ്യത്തിൽ വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്‍റ് സഹകരിക്കണം. സമരം ചെയ്യുന്നവർക്ക് നിയമാനുസൃതം അത് തുടരാം. അതിന് ജീവനക്കാർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകി.

മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും ധാരണയായിരുന്നില്ല. മുത്തൂറ്റ് മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തൊഴിലാളി പ്രതിനിധികളുമായി ഒരുമിച്ചുള്ള ചർച്ചക്ക് മാനേജ്‌മെന്റ് തയ്യാറായില്ല. ഇടക്കാല ശമ്പള വർദ്ധന അനുവദിക്കണമെന്ന് സർക്കാർ നിർദേശത്തോടും മാനേജ്‌മെന്റ് നിലപാട് നിഷേധാത്മകമായിരുന്നു.

മൂത്തൂറ്റ് സമരം തുടങ്ങിയിട്ട് ഇന്ന് 31 ദിവസമായി. ഇതു സംബന്ധിച്ച മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്നലെ തീരുമാനമാകാതെ പിരിഞ്ഞത്. മുത്തൂറ്റ് ചെയര്‍മാന്‍ എം. ജി ജോൺ ചര്‍ച്ചയ്ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മടങ്ങിപ്പോയി. തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു താത്കാലിക വർദ്ധനയെന്ന ആവശ്യം സർക്കാർ ഉന്നയിച്ചെങ്കിലും മാനേജ്മെന്‍റ് അത് അംഗീകരിച്ചില്ല. കടുത്ത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന തോട്ടം മേഖലയിലെ കമ്പനികൾ പോലും തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്മെന്‍റ് തയ്യാറായില്ലെന്നും മന്ത്രി ആരോപിച്ചു.

Read more

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുമുട്ടി. മുത്തൂറ്റ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടറടക്കം റോഡിൽ കുത്തിയിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടങ്ങിയത്.