മരംമുറി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വനംവകുപ്പില്‍ പൊട്ടിത്തെറി. മരം മുറി നടന്നത് റവന്യൂ ഭൂമിയിലാണെന്നും കേസുകളും ബാധ്യതകളും വനം ഫീൽഡ് ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് റേഞ്ച് ഓഫിസറിനു മുകളിലുള്ള ഉദ്യോഗസ്ഥന്മാർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വനം മന്ത്രി എകെ ശശീന്ദ്രന് നിവേദനം നൽകി. നിവേദനത്തിൽ വനം മേധാവിയുടെ പിഴവുകളും അക്കമിട്ട് നിരത്തിയിട്ടുണ്ട്.
റവന്യു ഭൂമിയിലെ മരങ്ങൾ കൊണ്ടു പോകാനായി പാസ് കൊടുക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് വനം വകുപ്പ് ജീവനക്കാര്‍ക്ക് ഉള്ളത്. എന്നാല്‍ അനുവദിച്ച് പാസ്സില്‍ കൂടുതല്‍ മരം കയറിപ്പോയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. റവന്യൂ വിഭാഗത്തിന്‍റെ ഉത്തരവാദിത്തമുള്ള തടി നഷ്ടപ്പെട്ടതിന് വനംവകുപ്പ് ജീവനക്കാരെ പ്രതിയാക്കാൻ സാധിക്കില്ലെന്നും വനം വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അസോസിയേഷന്‍ പറയുന്നു.
Read more
വനം മേധാവിയുടെ പിഴവുകളും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വനംവകുപ്പിലെ റേഞ്ച് ഓഫീസറിന് താഴെയുള്ള അയ്യായിരത്തോളം വരുന്ന ഫീല്‍ഡ് വിഭാഗം ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പാസ് നല്‍കാനുള്ള ഉത്തരവാദിത്തത്തിന്റെ പേരില്‍ കേസെടുക്കാനുള്ള നീക്കം അനുവദിക്കില്ല. മരംമുറിച്ചതില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അസോസിയേഷന്‍ നിവേദനത്തിൽ ആവശ്യപ്പെടുന്നു.