ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗൺ; സംസ്ഥാനത്ത് ഇന്ന്  മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഇന്ന്  മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ മാറ്റം. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗൺ പ്രാബല്യത്തില്‍ വന്നു. എട്ട് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തിയതോടെ വാക്സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. അതേസമയം കോവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. സമ്പൂര്‍ണ ലോക്ഡൗൺ ഉള്ള പ്രദേശങ്ങളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ അവശ്യ സർവീസുകൾക്ക് പ്രവർത്തിക്കാമെന്നാണ് നിര്‍ദേശം.

ജനസംഖ്യാനുപാതിക കോവിഡ് വ്യാപനം പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് മാറ്റി എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂര്‍ണ ലോക്ഡൗൺ‍. പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം.

അതേസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ തൃശൂരിലും മലപ്പുറത്തും മൂവായിരത്തിന് മുകളിലായിരുന്നു രോഗികള്‍. മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലും അഞ്ച് ജില്ലകളില്‍ ആയിരത്തിന് മുകളിലുമാണ് രോഗബാധിതര്‍. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റ തീരുമാനം.