‘നിരന്തരമായി അവഹേളനവും പരിഹാസവും’; ഏഷ്യാനെറ്റ് ന്യൂസുമായി ഇനി സഹകരിക്കില്ലെന്ന് ബി.ജെ.പി

ഏഷ്യാനെറ്റ് ന്യൂസുമായി ഇനി സഹകരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന കമ്മററി. ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാർട്ടി തീരുമാനം വ്യക്തമാക്കിയത്.

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല.

രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്.

അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാനെറ്റുമായി സഹകരിക്കില്ലെന്ന് ഹിന്ദു ഐക്യവേദിയും നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദത്തിൽ ഏഷ്യാനെറ്റ് എടുത്തത് മൃദുസമീപനമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം.

ദേശീയ പ്രസ്ഥാനങ്ങളോടും സർവ്വോപരി ഹിന്ദു സമൂഹത്തോടുമുള്ള ഏഷ്യാനെറ്റിന്റെ കാലങ്ങളായി തുടരുന്ന നീചവും, നിന്ദ്യവും ആയ മനോഭാവമാണ് പ്രസ്തുത ജീവനക്കാരിയിലൂടെ പുറത്തു വന്നത് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു.