ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് ബി.ജെ.പിയുടെ സംസ്‌കാരം; യെദ്യൂരപ്പ എങ്ങനെയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായതെന്ന് അദ്ദേഹത്തിന് അറിയാമെന്നും കെ.സി. വേണുഗോപാല്‍

ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുക എന്നത് ബി.ജെ.പിയുടെ സംസ്‌കാരമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നായിരുന്നു ഹെഗ്‌ഡെയുടെ ആരോപണം.

ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. എന്നാല്‍ ബി.ജെ.പിയുടേതാണ്. ഉപതിരഞ്ഞെടുപ്പാകുമ്പോള്‍ ഓരോ മണ്ഡലത്തിലും പണം ഒഴുക്കുന്നത് കാണാം? എവിടെ നിന്നാണ് ഈ പണം വരുന്നത്? ദുരിതത്തില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് ബി.ജെ.പി സഹായം നല്‍കാറില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ പണം വാരിയെറിയുന്നത് കാണാം.

ബി.ജെ.പിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്ന ആളാണ് ഹെഗ്ഡെ. ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായതെന്ന് അദ്ദേഹത്തിന് അറിയാം. ഭൂരിപക്ഷമില്ലാതിരുന്ന പാര്‍ട്ടി എങ്ങനെ അധികാരത്തിലെത്തിയെന്ന് ഹെഗ്ഡെക്ക് അറിവുള്ളതാണ്. -വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പെട്ടെന്നുള്ള സത്യപ്രതിഞ്ജയും സ്ഥാനം ഏറ്റെടുക്കലും കേന്ദ്ര ഫണ്ടുകളില്‍ നിന്ന് 40,000 കോടി രൂപ സംരക്ഷിച്ച് സുരക്ഷിതമായി തിരികെ നല്‍കാനുള്ള ആസൂത്രിത നാടകത്തിന്റെ ഭാഗമായിരുന്നെന്നായിരുന്നു ബിജെപി നേതാവ് അനന്ത് കുമാര്‍ ഹെഗ്ഡെയുടെ വെളിപ്പെടുത്തല്‍. അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ഞെട്ടിപ്പിക്കുന്ന അവകാശവാദം ബി.ജെ.പിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

എന്നാല്‍ അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണം നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു.

ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍ പോലും അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നുമായിരുന്നു ഫഡ്നാവിസ് പറഞ്ഞത്.

ഫഡ്നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നാണ് അനന്ദ് കുമാര്‍ ഹെഗ്‌ഡെ ആരോപിച്ചത്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്‌നാവിസിന്റെ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.