കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം ഇന്ന്, പൊതുപരിപാടികള്‍ വിലക്കി കളക്ടര്‍, പിന്നീട് പിന്‍വലിച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപകമായി പടരുന്ന സാഹര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നെങ്കിലും സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയെങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സമ്മേളനം അനിശ്ചിത്വത്തിലായിരുന്നു. ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആള്‍ക്കൂട്ടം അനുവദിച്ചുകൊണ്ടുള്ള എല്ലാ പൊതുപരിപാടികളും ജില്ലയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഉത്തരവ് കളക്ടര് പിന്‍വലിച്ചു.

പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് കാസര്‍കോട് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തില്‍ 185 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. രാഷ്ട്രീയ പരിപാടികള്‍ക്ക് പരമാവധി 50 പേരെയാണ് അനുവദിച്ചിരിക്കുന്നത് എന്ന സാഹചര്യത്തിലാണ് ഭരണകക്ഷി തന്നെ ഇത്തരത്തില്‍ സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ 36.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ പരിശോധന നടത്തിയ 3098 പേരില്‍ 1135 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.